മലയാള സിനിമയിൽ നിന്ന് മമ്മൂക്കയും മോഹൻലാലും എല്ലാം ഔട്ട് ആവും എന്നും പുതിയ തലമുറ പുതിയ സിനിമകളുമായി എത്തും എന്നും പ്രതീക്ഷിക്കുന്നവരേ, നിങ്ങൾക്കു തെറ്റി! ഇനിയൊരു പത്തു പന്ത്രണ്ടു വര്ഷമെങ്കിലും മംഗലശ്ശേരി നീലകണ്ടനും വല്യേട്ടനും ജോസഫ് അലക്സും എല്ലാമായി സൂപ്പര് താരങ്ങൾ മലയാള സിനിമയിൽ നിറഞ്ഞാടും. പുതിയ സിനിമ സ്വപ്നം കാണുന്നവർക്ക് അതെല്ലാം മറന്ന് ഇവരുടെ പുതിയ അവതാര വേഷങ്ങളെ വെള്ളിത്തിരയിൽ കണ്ടാനന്ദിച്ച് ആരാധിക്കാം.
ഇത്രയും പറഞ്ഞത് കഴിഞ്ഞയാഴ്ച തിയറ്ററിൽ കണ്ട 'ബാല്യകാലസഖി' എന്ന് പേരുള്ള, നവാഗതനായ പ്രമോദ് പയ്യനൂർ സം_വിധാനം ചെയ്ത സിനിമ കണ്ട കാര്യം പറയാനാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ മജീദിന്റെയും സുഹറയുടെയും പ്രേമത്തിന്റെ കഥ പറയുന്ന 'ബാല്യകാലസഖി' എന്ന നോവൽ വളരെ പണ്ട് വായിച്ച ഓർമ്മ മാത്രമാണ് എനിക്കുള്ളത്. ആ നോവലിലെ ചില ഭാഗങ്ങൾ ഓർമ്മയിൽ നിന്ന് ഇപ്പോഴും പോവാതെ നിൽക്കുന്നുമുണ്ട്. പണ്ട് ഞങ്ങളുടെ നാടിലെ ഒരു പഴയ വായനശാലയിലെ ഒരു ദ്രവിച്ച അലമാരയിൽ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ആ പുസ്തകത്തിന്റെ കോപ്പി ഒരെണ്ണം ഒരുപാടു പേര് എടുത്തു വായിച്ചു തിരിച്ചു വെച്ച് പേജുകൾ അടര്ന്നും, വരികളിൽ പേന കൊണ്ട് അടിവരയിട്ടും ഇരുന്നിരുന്നു. അത് ആ ലൈബ്രറിയിൽ നിന്ന് തന്നെ എത്ര പേര് വായിച്ചിട്ടുണ്ടാവുമോ എന്തോ...
എന്തായാലും അത് വായിച്ചവരാരും അതിലെ ജീവിതഗന്ധിയായ കഥാസന്ദർഭങ്ങളോ അലച്ചിലും ദുരിതങ്ങളും എല്ലാം വന്നു കേറി ജീവിതം തകര്ന്ന സുഹറയെയോ മജീദിനെയോ ഒരു കാലത്തും മറക്കാൻ സാധ്യതയില്ല. മജീദും സുഹറയും തമ്മിലുള്ള ആത്മബന്ധം അവർ തമ്മിലുള്ള സംഭാഷണങ്ങളിലൂടെയും അവരുടെ വികാര വിചാരങ്ങളിലൂടെയുമാണ് വെളിപ്പെടുന്നത്. മജീദും സുഹറയും തമ്മിൽ പ്രണയമാണ് എന്ന് ഒരു ഷാറുഖ് ഖാൻ സിനിമയിലെ പ്രേമരംഗം പോലെ ആടിപ്പാടി പുളകമണിഞ്ഞ് നടക്കുന്ന രണ്ടു പേരെ അവതരിപ്പിച്ച് വായനക്കാരെ അറിയിക്കേണ്ടി വരുന്ന ഒരു ഗതികേട് എന്തായാലും വൈക്കം മുഹമ്മദ് ബഷീറിനുണ്ടായിട്ടില്ല. നോവലിൽ മജീദിന്റെ തലയിലെ കുരു പൊട്ടിക്കുന്ന ഒരു സന്ദർഭമുണ്ട്. സുഹറയുടെ ചുംബനം എറ്റു വാങ്ങുമ്പോൾ തന്റെ തലയിലെ വിങ്ങൽ പോലെ നില്ക്കുന്ന ആ കുരു പൊട്ടിപ്പോയി മജീദ് തലയ്ക്കു വെളിവുള്ളവനായി തീരുന്ന ഒരു ഭാഗമാണിത്. നോവലിന്റെ അവസാന ഭാഗത്ത് കൽക്കത്തയിലെക്ക് പോയ മജീദിന്റെ ഉമ്മ സുഹരയുറെ മരണ വാര്ത്ത അറിയിച്ചു കൊണ്ട്ട് എഴുതുന്ന കത്തും വിവാഹശേഷം ദുരിതങ്ങൾ എറ്റു വാങ്ങി സ്വന്തം വീട്ടിലേക്കു തന്നെ മടങ്ങുന്ന സുഹറയും എത്ര കാലം കഴിഞ്ഞാലും വായനക്കാരുടെ മനസ്സിൽ നിന്നും മാഞ്ഞു പോവാതതാണ്. മജീദും സുഹറയും തമ്മിലുള്ള ആത്മബന്ധം അവരുടെ പെരുമാറ്റങ്ങളിലൂടെയും നിഷ്കളങ്കമായ സംഭാഷണ ശകലങ്ങളിലൂടെയുമാണ് നോവലിലൂടെ വായനക്കാരിലേക്കെത്തുന്നത്.
ഇനി നോവലിൽ നിന്നും സിനിമയിലേക്ക് വരാം. സാഹിത്യത്തെ സിനിമയാക്കുമ്പോൾ അതിന്റെ സാഹിത്യ രൂപങ്ങളിൽ നിന്നുള്ള ഭാവങ്ങൾ അതേപടി സിനിമയിൽ പുന:സൃഷ്ടിക്കണമെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. ബഷീറിന്റെ തന്നെ മതിലുകളും ഭാര്ഗവീനിലയവുമെല്ലാം സിനിമയാക്കപ്പെട്ടതാണല്ലോ. 'മതിലുകൾ' സിനിമയാവുമ്പോൾ അത് സംവിധാനം ചെയ്ത അടൂർ ഗോപാലകൃഷ്ണൻ ഒരു പാടു വിമർശനങ്ങൽ എറ്റുവാങ്ങിയിരുന്നു. ബഷീറിന്റെ മൂലകൃതി സിനിമയായി മാറിയപ്പോൾ ആകപ്പാടെ മാറിപ്പോയി എന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ സിനിമയുടെ ഭാഷ 'മതിലുകൾ'ക്ക് ഉണ്ടായിരുന്നു. ദൃശ്യഭാഷയായിരുന്നു അത്. ചലച്ചിത്രത്തിന്റെ ആശയത്തോട് ഇഴ ചേർന്ന് നിൽക്കുന്ന ഫ്രെയിമുകളും ഫ്രെയിമുകൾ ചേരുന്ന ഷോട്ടുകളും ഷോട്ടുകൾ ചേരുന്ന സീനുകളും എല്ലാമായി ഒരു മികച്ച ചലച്ചിത്ര ഭാഷ അതിനുണ്ടായിരുന്നു.
ഇനി വേറൊന്നിലേക്കു വരാം- ഗബ്രിയേൽ ഗാര്സിയ മാർകേസിന്റെ 'കോളറക്കാലത്തെ പ്രണയം' എന്ന നോവൽ 2007- ൽ മൈക്ക് ന്യൂവെൽ എന്നയാൾ സിനിമാരൂപത്തിലാക്കി. ആ കഥയിലെ, കൊളംബിയക്കാരായ ഫെമിനയുടെയും ലോറന്സിന്റെയും പ്രണയം നോവലിലേത് പോലെ സിനിമയിൽ കാവ്യാത്മകമായില്ലെന്ന് നോവൽ വായിച്ചവരെല്ലാം പരാതിപ്പെട്ടിരുന്നു. പക്ഷെ ഒരു സിനിമ എന്ന രൂപത്തിൽ, അതിന്റെ സാങ്കേതിക നിലവാരത്തിൽ, ചിത്രീകരണ രീതിയിൽ എല്ലാം മികച്ച നിലവാരതിലുള്ളതായിരുന്നു മൈക്ക് ന്യൂവെലിന്റെ സിനിമ. തിരക്കഥ, എഡിറ്റിംഗ്, ക്യാമറ- ഇങ്ങനെ കുറേ സംഭവങ്ങളുണ്ടല്ലോ സിനിമയിൽ- അതെല്ലാം പെര്ഫക്റ്റ്!
'ബാല്യകാലസഖി' സിനിമയിലേക്ക് തന്നെ തിരിച്ച് വരാം. സുഹറയുടെയും മജീദിന്റെയും കുട്ടിക്കാലത്ത് നിന്ന് തുടങ്ങി സുഹറയുറെ മരണ വാർത്ത അറിയിച്ചു കൊണ്ട് മജീദിന്റെ ഉമ്മ കൽക്കത്തയിലെ മജീദിനയക്കുന്ന കത്തിൽ അവസാനിക്കുന്നു ഈ സിനിമ. ഈ കത്ത് വരുന്നതിനിടയിൽ, എന്റമ്മച്ചീ, അടി, ഇടി, ബഹളം, കലാപം അങ്ങനെ കുറേ കലാപരിപാടികൾ സിനിമയിൽ വരുന്നുണ്ട്. കൽക്കത്തയിൽ വെച്ച് അവിചാരിതമായി ഒരു അപകടം പറ്റിയിട്ട് ഒറ്റക്കാലൻ മജീദായ നമ്മുടെ മമ്മൂക്ക കൽക്കത്തയിലെ ഒരു കലാപതിനിടക്ക് ഒരു ഉഗ്രൻ സ്റ്റണ്ടൊക്കെ കാഴ്ച വെക്കുന്നുണ്ട്. അതും സഹിക്കാം. കാരണം മമ്മൂട്ടിയല്ലിയോ നായകന്. താരാദാസും ഇൻസ്റ്റെപ്കർ ബൽരാാമും ഒക്കെയായി തിളങ്ങിയ മംമൂക്കക്ക് രണ്ടോ മൂന്നോ സ്റ്റണ്ടില്ലാതെ എന്ത് സിനിമ! രണ്ടുസ്റ്റണ്ടുണ്ട് ഈ സിനിമയിൽ. ആദ്യത്തേത് സ്വന്തം നാട്ടിൽ, മജീദിന്റെ കാലു പോവുന്നതിനു മുമ്പാണ്. പ്രതാപമൊക്കെ നഷ്ടപ്പെട്ട് നാട്ടിലെ ഒരു ചന്തയിൽ ചുമടെടുക്കുകയാണ് മജീദ്. അവിടെയുള്ള ബാക്കി ചുമട്ടുകാർ മജീദിനെ കളിയാക്കുന്നു. മുതലാളിയും കളിയാക്കുന്നു. വെച്ചു കീച്ചിയില്ലേ മജീദ് മുതലാളിയുടെ നെഞ്ചത്തിട്ട് ഒരെണ്ണം. അങ്ങാടി എന്ന സിനിമയിൽ ഇത് പോലൊരു സീനിൽ സൂപ്പർഹീറോ ജയന്റെ ഒരു ഡ യലോഗുണ്ട് - വീ ആർ നോട്ട് ബെഗ്ഗേഴ്സ്... അത് പോലൊരെണ്ണം കൂടി ഫിറ്റ് ചെയ്യാമായിരുന്നു മജീദിന്റെ വായിൽ ഈ രംഗത്തിൽ!
തമാശ പറയുന്നതല്ല. ഡയലോഗിന്റെ കാര്യം പ്രത്യേകം പറയണം. കഥാപാത്രങ്ങൾ മുസ്ലിം മതവിശ്വാസികൾ ആയതു കൊണ്ട്, 'ന്റെ റബ്ബേ' 'ഞമ്മള് കണ്ട കിനാവ്' 'ഖല്ബ്' തുടങ്ങിയ വാക്കുകളൊക്കെ ധാരാളം ഫിറ്റ് ചെയ്തു വെചിട്ടുണ്ട് തിരക്കഥാകൃത്തു ഈ സിനിമയിലെ കഥാപാത്രങ്ങൾക്ക്. ഈ പരിപാടി ഷാജി കൈലാസും രണ്‍ജി പണിക്കരും ആണെന്ന് തോന്നുന്നു മുഖ്യ ധാരാ സിനിമയിൽ തുടങ്ങി വെച്ചത്. കഥാപാത്രങ്ങളുടെ വ്യക്തിത്വം / ഐഡന്റിടി - അതും ഒരു കോണ്ക്രീറ്റ് മാതൃകയിൽ മാത്രം വരുന്ന വ്യക്തിത്വം - അവർ ഇടക്കിടക്ക് ആവര്ത്തിക്കുന്ന വാക്കുകളിലൂടെ മാത്രമേ ആവിഷ്കരിക്കാനാവൂ എന്ന് കരുതുന്നവരോട് സഹതപിക്കാൻ മാത്രമല്ലേ കഴിയൂ. നോവലിലില്ലാത്ത സ്വന്തം ഡയലോഗുകളും ഇത് പോലുള്ള മുസ്ലിം പദാവലികളും കൂടാതെ രണ്ടു മൂന്ന് എക്സ്ട്രാ കഥാപാത്രങ്ങളെയും ഈ സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് സംവിധായകൻ. അതിൽ രണ്ടു പേർ കൽകത്തയിലുള്ള അമീന് സാഹിബും ഹിജഡ യായ ഷെൽവി എന്ന തമിഴ്നാട്ടുകാരിയുമാണ്. വാ തുറന്നാൽ വലിയ വർത്തമാനം മാത്രമാണ് അമീൻ സാഹിബു പറയുക. 'നമ്മുടെ രക്തം ബ്രിട്ടീഷുകാരുടെ കൈയിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുവാൻ ആവിയാക്കുക' എന്ന മട്ടിലാണ് മൂപ്പരുടെ ഡയലോഗുകൾ. കക്ഷി ദേശാഭിമാനി ആണെന്ന് പറഞ്ഞറിയിക്കാൻ ഇങ്ങനെ ഉപരിപ്ലവമായ ഡയലോഗുകളുടെ സങ്കേതമാണ് സംവിധായകൻ ഉപയോഗിക്കുന്നത്. സൂക്ഷ്മമായ അഭിനയങ്ങളിലൂടെ, സാഹചര്യങ്ങളിലൂടെ, വസ്തുതകളിലൂടെ കഥാസന്ദർഭങ്ങളും, കഥാപാത്ര സ്വഭാവങ്ങളും വെളിവാക്കുന്ന സിനിമാറ്റിക് രീതി എന്നാണാവോ സംവിധായകൻ പഠിക്കുക! ഇങ്ങനെ വ്യത്യസ്തങ്ങളായ കാരണങ്ങൾ കൊണ്ട് ബഷീറിയൻ അനുഭവത്തിൽ നിന്ന് ഒരു ഉത്സവപ്പറമ്പിലെ ജാംഗ് നാടകത്തിന്റെ രൂപത്തിലേക്ക് ഈ സിനിമാ രൂപം മാറിപ്പോവുന്നു.
കുറ്റം പറയരുതല്ലോ . ഉത്സവപ്പറമ്പിലെ നാടകത്തിനേക്കാൾ നല്ല കുറേ അനുഭവങ്ങൾ ഈ സിനിമയിൽ അധികമായി വരുന്നുണ്ട്. നല്ല ദൃശ്വ ഭംഗിയുള്ള വൈക്കത്തെ നാട്ടിൻ പുറങ്ങളാണ് അതിലൊന്ന്. പിന്നെ ബിജിലാലിന്റെ പശ്ചാതല സംഗീതം. ഈ നല്ല രണ്ടു ഘടകങ്ങളും പക്ഷെ ആരുടെയോ കൈയിൽ പൂമാല കിടിയത് പോലെ കുളമാക്കി വെക്കുന്നുണ്ട് ക്യാമറാമാനും എഡിറ്റരും ചേർന്നിട്ട്. പ്രകൃതി സൌന്ദര്യത്തിന്റെ നേർക്ക് തുറന്നു വെച്ച ക്യാമറ എന്നൊക്കെ സാഹിത്യ ഭാഷയിൽ പറയാൻ നല്ല ഭംഗിയാണ്, പ ക്ഷേ പട്ടാപ്പകൽ നല്ല തെളിച്ചമുള്ള ആകാശത്തിന്റെ നേർക്ക് ഒരു ചലനം പോലുമില്ലാതെ ക്യാമറ തുറന്നു വെച്ചിട്ട് ദൃശ്യം മുഴുവൻ ഓവർ- എക്സ്പോസ്ഡ് ആക്കി മാറ്റുന്ന ആ ടെക്നിക് ഏത് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് സാർ പഠിച്ചത്? =അതും കൂടി പ്രേക്ഷകരോട് പറയൂ, പ്ലീസ്!
അത് പോലെ ബിജിലാലിന്റെ പശ്ചാതല സംഗീതം. അധികമായാൽ അമൃതും വിഷം എന്നെല്ലാം കേട്ടിട്ടില്ലേ. തുടങ്ങിയത് മുതൽ ഒടുങ്ങും വരെ ഈ സംഗീതമങ്ങോട്ടു കുത്തി നിറച്ചിരിക്കുകയാണ് സിനിമയിൽ. ചെവി തല കേക്കുകേല! സിനിമ കാണുന്നവരുടെ തല പ്രവർത്തിക്കാതിരിക്കാൻ / കണ്ടു കൊണ്ടിരിക്കുമ്പോൾ ആലോചനകളും വിശകലനങ്ങളും ഇല്ലാതാതിരിക്കാൻ മയക്കു വെടി തരുന്നത് പോലെ തോന്നി, സീനിലുടനീളമുള്ള ബി.ജി. ബഹളം. ഇത്രയും വേണ്ടായിരുന്നു എന്റെ മിക്സിംഗ് ചേട്ടാ. അത് കൊണ്ട് മാത്രം മടുത്തു പോയി ബിജിലാലിന്റെ മനോഹരമായ ആ പശ്ചാത്തലസംഗീതം.
ഈ സിനിമയിൽ ഇഷ്ടപ്പെട്ട മറ്റൊരു ഘടകം അതി മനോഹരമായി ചെയ്തിരിക്കുന്ന പഴയ കാലത്തെ വീടുകളും തെരുവുകളുമൊക്കെയാണ്. 70 കൊല്ലം മുമ്പുണ്ടായിരുന്ന കേരളീയ ചുറ്റുപാടുകൾ വളരെ മനോഹരമായി ചെയ്തു വെച്ചിട്ടുണ്ട് ഈ സിനിമയുടെ കലാ സംവിധാനത്തിൽ. പക്ഷെ അവിടെയും ഒരു സംശയം. ഈ കലാസംവിധാനമൊക്കെ ഒരു സ്കൂൾ കരകൗശല മേളാ സ്റാളിനാണെങ്കിൽ ഒന്നാം സമ്മാനം ഉറപ്പായും അടിച്ച്ചെടുത്തേനെ അതിന്റെ കലാ സംവിധായകൻ. പക്ഷെ ഇവിടെ, ഈ സിനിമയിൽ എങ്ങനെയാണ് ഒരു വിദൂര ദൃശ്യത്തിൽ ഞാൻ കണ്ട തെരുവുകലുടെയും വീടുകളുടെയുമെല്ലാം സമീപ ദൃശ്യങ്ങൾ ക്യാമറാമാനും സംവിധായനും നിർവ്വഹിക്കുക? ക്യാമറയും ക്രെയിനും ട്രോളിയും സിനിമാ പ്രവർത്തകരും എല്ലാമുള്ള വലിയൊരു സംഘത്തിന് പെരുമാറാനുള്ള സ്ഥലമോ സൗകര്യങ്ങളോ ഉൾക്കൊള്ളിച്ചിട്ടാണോ ഈ സെറ്റെല്ലാം നിര്മ്മിച്ചെടുത്തത്? ക്യാമറയും ലൈറ്റും വെക്കാനുള്ള സൗകര്യമെല്ലാം ഈ കലാസംവിധാനക്കാർ ഒരുക്കിയ വീടുകൾക്കുണ്ടായിരുന്നോ? ഈ സെറ്റിന്റെ എല്ലാം ഉള്ളിലോ അടുത്തോ ക്യാമറയൊന്നും വല്ലാതെ വെച്ചിട്ടുള്ളതൊന്നും കാണാത്തത് കൊണ്ട് വന്ന ഒരു സംശയമാണ്... ഷൂട്ടു ചെയ്യാൻ തന്നെയല്ലേ ഈ സെറ്റെല്ലാം ഉണ്ടാക്കി വെച്ചത്? അങ്ങനെയാണെങ്കിൽ അത് സിനിമക്ക് നന്നായേനെ. അല്ലെങ്കിൽ ആ സെറ്റൊക്കെ പൊളിച്ചുകളയാതെ ടൂറിസ്റ്റുകൾക്ക് വാടകയ്ക്ക് കൊടുത്ത് കുറച്ചു കാശു തിരിച്ചു പിടിക്കാമായിരുന്നു നിർമ്മാതാക്കൾക്ക്. അവരൊക്കെ അവിടെ താമസിച്ച് പൊയ്ക്കോട്ടെ, പണ്ട് നമ്മുടെ നാട് ഇങ്ങനെയായിരുന്നു, അങ്ങനെയായിരുന്നു എന്നെല്ലാം ടൂറിസ്റ്റ് ഗൈഡിനു അവർക്ക് ചട്ടിയും മുറവും ഉരലും എല്ലാം കാണിച്ചു ക്ലാസ്സെടുത്തു കൊടുക്കാം :)
സിനിമയുടെ ഭാഷ നാടകത്തിന്റെതിൽ നിന്നും വളരെയേറെ വേറിട്ടതാണ്. നാടകം പോലും ഇന്ന് അതിന്റെ രൂപഘടനയിൽ വളരെയേറെ മാറിക്കഴിഞ്ഞിട്ടുണ്ട്. കെ.പി. എ. സി. യുടെ പഴയ അവതരണ ശൈലിയല്ല സമകാലിക നാടകങ്ങൾക്കുളളത്. കുറഞ്ഞ പക്ഷം പഴയ ചട്ടിയും കലവുമെങ്കിലും മാറ്റി വെക്കാനുള്ള പുരോഗമന സ്വഭാവം അവതരണ ശൈലിയിൽ സംവിധായകന് ഇനിയെങ്കിലുമുണ്ടാവണം. ആർടിസ്റ്റ് സുജാതന്റെ രംഗപടം പോലെയുള്ള ഗ്രാഫിക്സ് ദൃശ്യങ്ങളും ഇടിവെട്ട് രാജാപ്പാർട്ട് സംഭാഷണങ്ങളും നാടകത്തിലേത് പോലെയുള്ള സ്പോട്ട് ലൈറ്റ് രംഗങ്ങളും സിനിമയുടെ സൂക്ഷ്മ ഭാവങ്ങളെ ഇല്ലാതാക്കാക്കുക മാത്രമാണ് ചെയ്തത്. എല്ലാം കഴിഞ്ഞ് പ്രേക്ഷകൻ ഇരിപ്പിടത്തിൽ നിന്നെണീക്കുമ്പോൾ 'രാമനെപ്പടി സീത ' എന്ന് ചോദിച്ചത് പോലെ 'മജീദിനാരാ സുഹറ' എന്ന് സ്വയം ചോദിക്കുന്നുണ്ടെങ്കിൽ അത് മജീദിന്റെയും സുഹറയുടെയും ആതമബന്ധത്തിന്റെയും ;ബാല്യകാലസഖി' എന്ന നോവലിന്റെയും ഒന്നും ഒന്നും ചേർന്നാൽ വലിയ ഒന്നാവുന്ന ആ അത്ഭുത പ്രതിഭാസത്തിന്റെയും അന്തസ്സത്ത ഈ 'നാടകമേ ഉലകം' എന്ന മട്ടിലുള്ള സിനിമാ രൂപത്തിൽ ഒട്ടും വന്നിട്ടില്ലാത്തത് കൊണ്ട് മാത്രമാണെന്ന് പറയാം.
